Saturday, October 23, 2010

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍

ഒക്ടോബര്‍ മാസത്തിലെ നേര്‍ത്ത കുളിരുള്ള ഒരു പ്രഭാതം. കട്ടിലില്‍ നിന്നും എഴുന്നേറ്റ് ചുറ്റുപാടും ഒക്കെ ഒന്ന് നോക്കിയതിന് ശേഷം ഞാന്‍ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. ശനിയാഴ്ച അല്ലേ...ആകെ കൂടി സമാധാനമായിട്ട് ഒന്നുറങ്ങാന്‍ പറ്റുന്ന ഒരു ദിവസമാ. സമാധാനത്തിന്‍റെ കാര്യം പറഞ്ഞു തീര്‍ന്നില്ല. അപ്പോഴേക്കും മൊബൈല്‍ അടിച്ചു തുടങ്ങി. എടുത്തു നോക്കിയപ്പോള്‍ നമ്മുടെ തങ്കച്ചനാ. ഞാന്‍ കട്ട്‌ ചെയ്ത്, പിന്നേം കിടന്നു. പുള്ളിയുടെ കേബിള്‍ കണക്ഷന്‍ എടുക്കണം എന്ന് പറയാനാവും. വേണ്ടാന്ന് നൂറ് തവണ പറഞ്ഞതാ. പക്ഷെ തങ്കച്ചന്‍ ആരാ മോന്‍! പുള്ളി വിടുമോ..പിന്നേം വിളിയോട് വിളി. ഞാന്‍ എടുക്കാന്‍ പോയില്ല. നാട്ടില്‍ ആണേല്‍ ശനിയാഴ്ച പിരിവുകാരുടെ ബഹളം. ഇവിടെ ആണേല്‍ ഫോണ്‍ കോളുകളുടെ ബഹളം. ഏതായാലും നമ്മുടെ ഉറക്കം പോയിക്കിട്ടും.

പെട്ടെന്ന് എനിക്കൊരു വീണ്ടുവിചാരം ഉണ്ടായി. ഇനി ഉച്ചക്ക് ലഞ്ചിന് ക്ഷണിക്കാനോ മറ്റോ ആണെങ്കിലോ പുള്ളി വിളിക്കുന്നത്‌? കൊച്ചിന്‍റെ പിറന്നാള് ഈയിടെ എങ്ങാണ്ട് ആണെന്ന് കഴിഞ്ഞ തവണ കണ്ടപ്പോ പറഞ്ഞായിരുന്നു. എന്റമ്മേ, ഫ്രീ ഫുഡ്‌ മിസ്സ്‌ ആയാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. നാലാമത്തെ തവണ വിളി വന്നപ്പോള്‍, റിംഗ് ചെയ്യുന്നതിന് മുന്നേ ഞാന്‍ ചാടി വീണ് ഫോണ്‍ എടുത്തു.

"ഹലോ"
'ഹലോ ഗുഡ് മോര്‍ണിംഗ്, ഇത് തങ്കച്ചനാ '
"ഗുഡ് മോര്‍ണിംഗ് അച്ചായോ...എന്നാ ഒണ്ട് വിശേഷം?"
'എണീറ്റായിരുന്നല്ലോ അല്ലേ? ഞാന്‍ ഡിസ്റ്റംബെര്‍ ചെയ്യുവല്ലല്ലോ?'
"ഓ ഇല്ലില്ല...എനിക്ക് പണ്ടേ വെളുപ്പിന് എഴുന്നേല്‍ക്കുന്ന സ്വഭാവം ആണല്ലോ. കുറച്ചു യോഗാസനം ഒക്കെ ചെയ്യുവായിരുന്നു."
'അത് നല്ലതാ. പിന്നെ ഞാന്‍ വിളിച്ചതേ, നാളെ ഒരു മലയാളം കുര്‍ബാന ഒണ്ട് കേട്ടോ.'
"ആഹാ കൊള്ളാല്ലോ. അച്ഛനെ എവിടുന്ന് ഒപ്പിച്ചു?"
'അതൊക്കെ ഒപ്പിച്ചു. അങ്ങ് ഡള്ളാസില്‍ നിന്ന് അച്ഛന്‍ ഇന്ന് വൈകുന്നേരം പറന്നെത്തും.'
"ഡള്ളാസോ? അതേത് സ്ഥലം?"
'ഡള്ളാസ് അറിയത്തില്ലയോ? നമ്മുടെ ടെക്ക്സാസിലാ.'
"ഓ നമ്മുടെ 'ടെക്ക്സാസിലെ അമ്മാച്ചന്‍റെ' സ്ഥലം."

'അത് തന്നെ. അതും വെറും ലോക്കല്‍ അച്ഛന്‍ ഒന്നുമല്ല. വല്യ പണ്ഡിതനും പ്രാസംഗികനും ഒക്കെയാണ്. പേര് "മത്തായി അച്ഛന്‍". കേട്ടിട്ടുണ്ടോ?'
"ഇപ്പൊ കേട്ടു."
'ആ ഡള്ളാസ് ഭാഗത്ത് ഒക്കെ അച്ഛന്‍ വേള്‍ഡ് ഫേമസ് ആണ്. പത്ത് അയ്യായിരം ഫോളോവേഴ്സും ഒണ്ട്.'
"5000 ഫോളോവേഴ്സോ? ട്വിട്ടെറില്‍ ആണോ?"
'അതെനിക്ക് അറിയാന്‍മേല...അച്ഛന്‍ കുറച്ചു കാലം ഖത്തറില്‍ ആയിരുന്നു എന്നറിയാം.'

"അച്ഛന്റെ ഒരു സലോട്ട് കിട്ടാന്‍ ഒത്തിരി മുകളീന്ന് ഒക്കെ വിളിച്ചു പറയേണ്ടി വന്നോ?"

'അതിന്‍റെ ആവശ്യമൊന്നുമില്ലായിരുന്നു. എന്നാലും തിരുമേനീടെ ആപ്പീസീന്നു വിളിച്ചു പറയിപ്പിച്ചു. സൂസീടെ അടുത്ത ബന്ധുവാ ഇപ്പോഴത്തെ തിരുമേനി. അതറിയാവോ?'
"ഇല്ല..."
'സൂസീടെ ഉപ്പാപ്പന്‍റെ കെട്ടിയോള്‍ടെ അമ്മായീടെ നാത്തൂന്‍റെ മോന്‍ അല്ല്യോ ഇപ്പൊ തിരുമേനി?'
"തന്നേ?"
'ഓ തന്നെ! നീ എന്നെ ഒന്ന് ആക്കാനാ ഇടയ്ക്കിടയ്ക്ക് ഈ തിരോന്തരം ഫാഷ എടുത്ത് ഇടുന്നത് എന്നെനിക്കറിയാം.'
"അയ്യോ..ഇതറിയാതെ വരുന്നതാ. ഒന്നുമില്ലേലും ഞാന്‍ അവിടെ പത്ത് പതിനഞ്ചു കൊല്ലം ജീവിച്ചതല്ല്യോ. അതിരിക്കട്ടെ, ഏത് പള്ളിയില്‍ വെച്ചാ കുര്‍ബാന?"
'നമ്മുടെ St. Antony's പള്ളിയില്‍ വെച്ചാ...ഉച്ചക്ക് 12 മണിക്ക്.'
"ഉച്ചക്ക് 12 മണിക്കോ? അതെന്നാ പരിപാടിയാ അച്ചായാ. ഫുഡ്‌ അടിക്കണ്ടായോ അപ്പോ?"
'അതിപ്പോ എന്നാ ചെയ്യാന്‍ പറ്റും. പള്ളി വാടകയ്ക്ക് എടുക്കുമ്പോ നമ്മുടെ സൗകര്യം നോക്കാന്‍ പറ്റുമോ? സായിപ്പിന്‍റെ സര്‍വീസ് തീരുമ്പോ നമുക്ക് കിട്ടും. അത്ര തന്നെ'


"ആട്ടെ ഈ പള്ളി എവിടെയാ?"
'ആഹാ അതറിയത്തില്ല്യോ? ശാന്ത ഫെ സ്ട്രീറ്റില്‍'
"ശാന്ത ഫെ യോ? അമേരിക്കയിലെ റോഡിന് ശാന്ത എന്നൊക്കെ പേരിടുമോ?"
'കൊള്ളാം. ഇവിടുത്തെ മെയിന്‍ റോഡുകളില്‍ ഒരെണ്ണം അല്ല്യോ ശാന്ത ഫെ'
"ഒത്തിരി ഇന്ത്യക്കാര്‍ ഉള്ള പ്രദേശം ആണോ? ഈ ശാന്ത എവിടുന്ന് വന്നു എന്നാ ഞാന്‍ ഓര്‍ക്കുന്നെ"
'ഹാ ഇതതല്ലന്നു. ആണ്ടില്‍ ഒരിക്കല്‍ ക്രിസ്തുമസ്സിനു വരുന്ന ശാന്ത'
"ക്രിസ്തുമസ്സിനു വരുന്ന ശാന്തയോ...അതാരപ്പാ! വടക്കേലെ അവറച്ചന്‍റെ ഭാര്യ ശാന്തമ്മ ക്രിസ്മസ്-ഇനാ സാധാരണ നാട്ടില്‍ വരുന്നത്. ഓസ്ട്രേലിയ-ഇല്‍ നേഴ്സ് ആണേ. പക്ഷെ അവരുടെ പേരില്‍ ഇവിടെ റോഡ്‌...ഏയ്‌ അതാവാന്‍ വഴിയില്ല."
'എടാ ചെക്കാ നീ എന്നാ പൊട്ടം കളിക്കുവാന്നോ...എടാ ക്രിസ്തുമസ് പപ്പാ...ശാന്താ ക്ലോസ്.'
"ഓ ഓ...സാന്‍റ്റ ഫെ സ്ട്രീറ്റ്. ഇപ്പൊ പിടി കിട്ടി."
'അതല്ലേ ഞാനും ഇത്രേം നേരം കിടന്ന് തൊള്ള തുറന്നത് പറഞ്ഞത്...ശാന്താ ഫെ ശാന്താ ഫെ എന്ന്. അപ്പോ അവന്‍ അങ്ങ് കാട് കയറി മറ്റേടത്തെ അവറാന്‍റെ പെമ്പ്രന്നോരുടെ...ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.'
'അതിരിക്കട്ടെ, നിന്‍റെ വീട്ടില്‍ ഏതാ കേബിള്‍ കണക്ഷന്‍?'
"ഞാന്‍ ഇതുവരെ TV ഒന്നും മേടിച്ചില്ല. പിന്നെ എന്നാത്തിനാ കേബിള്‍?"
'ഹാ ഒരെണ്ണം മേടിച്ചു വെക്കന്നെ. ഇപ്പൊ LCD, DVD അങ്ങനെ പല ടൈപ്പ് TV ഉണ്ടല്ലോ. ഭിത്തിയേല്‍ ഒട്ടിച്ചു വെക്കാവുന്ന ഐറ്റം വരെ ഒണ്ട്.'
"ആലോചിക്കാം അച്ചായോ."

'TV മേടിക്കുമ്പോ കേബിള്‍ കണക്ഷന്‍ എന്‍റെ കൈയ്യീന്ന് തന്നെ എടുക്കണം കേട്ടോ. ഇവിടെ ഈ ഭാഗത്ത്‌ ഏഷ്യാനെറ്റ്‌ ഓഫര്‍ ചെയ്യുന്നത് ഞാന്‍ മാത്രമേ ഉള്ളു. ജോലി കഴിഞ്ഞു വന്നിട്ട് സോഫയില്‍ ചാരി കിടന്ന് "എന്‍റെ മാനസികരോഗപുത്രി" ഒക്കെ കാണുമ്പോ എന്നാ ആശ്വാസം കിട്ടുമെന്ന് അറിയാമോ?'

"അത് ശരിയാ...അത് കാണുമ്പോള്‍, ഓഫീസിലെ തലവേദന ഒക്കെ എത്ര നിസ്സാരം എന്ന് തോന്നിക്കോളും."
'എന്നാ പിന്നെ ഞാന്‍ പതുക്കെ വെക്കുവാ കേട്ടോ. ഫ്രെണ്ട്സിനു ആര്‍ക്കേലും താല്പര്യം ഒണ്ടേല്‍ അവരേം കൂട്ടിക്കോ നാളെ.'
"കഴിഞ്ഞ ആഴ്ച ഞാന്‍ പരിചയപ്പെട്ട ഒരു ABCD മലയാളി പയ്യന്‍ ഉണ്ട്. അവനെ വിളിച്ചു നോക്കാം."
'ശരി, അപ്പൊ നാളെ കാണാം'

പിറ്റേന്ന് ഉച്ചക്ക് ഞാന്‍ DJ ജാക്കിനെയും കൂട്ടി പള്ളിയിലേക്ക് തിരിച്ചു. ജാക്കിനെ കഴിഞ്ഞ ആഴ്ച ഗ്രോസറി സ്റ്റോറില്‍ വെച്ച് പരിചയപ്പെട്ടതാ. അവന്‍റെ ശരിക്കും ഉള്ള പേര് ചാക്കോ ചക്കപ്പറംബില്‍ എന്നാ. ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെയാ. ജാക്ക് എന്നുള്ളത് അവന്‍ സ്വയം ഇട്ട പേരാണ് (ബിമല്‍ കുമാര്‍ എന്ന് കുഞ്ഞിക്കൂനന്‍ സ്വയം പേരിട്ട പോലെ). ഡേ ടൈമില്‍ ഗ്രോസറി സ്റ്റോറില്‍ ജോലി ചെയ്യും. രാത്രിയില്‍ അവന്‍ ഒരു പബ്ബിലെ DJ ആണ്. ഞങ്ങള്‍ അര മണിക്കൂര്‍ നേരത്തെ എത്തി പള്ളിയില്‍.

തങ്കച്ചന്‍ അച്ഛനെ ഞങ്ങക്ക് പരിചയപ്പെടുത്തി തന്നു.

"നമസ്കാരം അച്ചോ...ഈശോമിശിഹായ്ക്ക്‌ സ്തുതി ആയിരിക്കട്ടെ"
'ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ. കണ്ടതില്‍ സന്തോഷം. നാട്ടില്‍ എവിടെയാ വീട്?'
"ഞാന്‍ മധ്യതിരുവിതാംകൂര്‍ ഭാഗത്തൂന്നാ അച്ചോ."
'കൃത്യമായിട്ട്‌ എവിടെയാ?'
"അപ്പന്‍റെ വീടൊക്കെ കരുനാഗപ്പള്ളിക്ക് അടുത്താ"
'അത് മധ്യ തിരുവിതാംകൂര്‍ ആണോ?'
"ആണച്ചോ...അല്ലേല്‍ തന്നെ ഇത്തവണ ബീവറേജ് കോര്‍പ്പറേഷന്‍ നടത്തിയ ഓണപ്പരീക്ഷയില്‍ ചാലക്കുടിയെ പിന്തള്ളി കരുനാഗപ്പള്ളി മദ്യ-തിരുവിതാംകൂറിന്‍റെ തലസ്ഥാനം ആയി തിരഞ്ഞെടുക്കപ്പെട്ടല്ലോ."
'അവിടെ എവിടെ ആയിട്ട് വരും? കന്നേറ്റി പാലത്തിന്‍റെ?'
"പാലത്തിന്‍റെ കിഴക്കാ അച്ചോ"
'ആ അങ്ങനെ പറ...ഞാന്‍ അവിടൊക്കെ വന്നിട്ടുണ്ട്...അവിടെ വണ്‍ മിസ്റ്റര്‍ ബാബുവിനെ അറിയുമോ?'
"അയ്യോ ഇല്ലച്ചോ..ഞാന്‍ കുഞ്ഞായിരുന്നപ്പോ പോയ ഓര്‍മയെ ഒള്ളു. അച്ഛന്‍ അമേരിക്കയില്‍ വന്നിട്ട് എത്ര കാലമായി?"
'ഒത്തിരിയായി. നിങ്ങളൊക്കെ ജനിക്കുന്നതിനും ഒത്തിരി മുന്നേ എത്തിയതാ ഞാന്‍. വര്‍ഷം പറയുന്നില്ല...അത് വെച്ച് നിങ്ങള്‍ എന്‍റെ പ്രായം കണ്ടു പിടിച്ചാലോ! ഹ ഹാ!'
"അച്ഛന്‍റെ ഡാലസ്സിലെ പള്ളി വല്യ സെറ്റപ്പ് ആണെന്ന് കേട്ടു? വീട്ടില്‍ ഇരുന്ന് പള്ളിയില്‍ പോവണം എന്നുള്ളവര്‍ക്ക് വേണ്ടി ലൈവ് സ്ട്രീമിംഗ് വരെ ഉണ്ടെന്നു കേട്ടു? അവിടെ ഒക്കെ കാണിക്ക ഇടുന്നതും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉരച്ചിട്ടായിരിക്കും അല്ല്യോ? ഇവിടെ അത്രേം പുരോഗതി ഒന്നും ആയിട്ടില്ല"
'ഹഹ. ലോകം മാറുന്നതനുസരിച്ച് നമ്മളും, പള്ളിയും, സമ്പ്രദായങ്ങളും എല്ലാം മാറണ്ടേ? പഴമയെ കെട്ടിപ്പിടിച്ചു ഇരുന്നിട്ട് എന്ത് കാര്യം? മാറ്റങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നതാണ് എന്‍റെ ഒരു ശൈലി. അതിരിക്കട്ടെ, കൂട്ടുകാരന്‍റെ പേരെന്താ?'
`Hey father, i am Jack. nice to meet you.`


പെട്ടന്ന് എവിടുന്നോ ഒരു ഡോള്‍ബി ഡിജിറ്റല്‍ അശരീരി - 'എടാ ചെക്കാ നീ അങ്ങ് ഉണങ്ങി പോയല്ലോ..ല്ലോ..ല്ലോ'
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ തങ്കച്ചന്‍റെ ഭാര്യ സൂസി ചേച്ചിയാ.
"എന്‍റെ പൊന്ന് ചേച്ചി, വോളിയം ഇച്ചിരി കുറച്ചേ ...ഞാന്‍ ഞെട്ടി തരിച്ചു വിജ്രംഭിച്ചു പോയില്ലേ?"
'നീ നന്നാവാന്‍ തീരുമാനിച്ചോ?'
"അതെങ്ങനെ മനസ്സിലായി? ഞാന്‍ ഇവിടുത്തെ തരികിട പരിപാടികള്‍ എല്ലാം നിര്‍ത്തി, ഹരിദ്വാറിലെ ഒരു ഗുഹയില്‍ പോയി തപസ്സനുഷ്ട്ടിചാലോ എന്നോര്‍ക്കുവാ"
'ഹാ അതല്ലടാ...കഴിഞ്ഞ തവണ കണ്ടപ്പോ എങ്ങനെ ഇരുന്നതാ നീ? ഇപ്പൊ ഒരു 10 കിലോ കുറഞ്ഞിട്ടുണ്ട്'
"സമ്മര്‍ അല്ലായിരുന്നോ...ഇച്ചിരി ഓടാനും ചാടാനും ഒക്കെ പോയി തടിയും വയറും കുറച്ചതാ"
'സാരമില്ല, വിന്‍റര്‍ തുടങ്ങിയല്ലോ...ഇനി നീ ശ്രദ്ധിച്ചാ മതി. ക്രിസ്മസ് ആവുമ്പോഴേക്കും പഴേത് പോലെ ആവണം. ഇത്തവണ നിന്നെയാ ശാന്താ ക്ലോസ് ആയിട്ട് എല്ലാരും നോട്ടം ഇട്ടു വെച്ചേക്കുന്നെ.'

എന്റമ്മോ! ദേണ്ടെ പിന്നേം ശാന്ത! ഈ കുടുംബത്തിനു ആരേലും സാന്‍റ്റ ക്ലോസില്‍ കൈ വിഷം കലക്കി കൊടുത്തോ ആവോ.

'ഇതാരാ നിന്‍റെ കൂടെ? ഫ്രെണ്ടാ? മലയാളി ആണോ?'

"അതെ. മലയാളം മനസ്സിലാവും..പക്ഷെ സംസാരിക്കത്തില്ല"
'അയ്യോ, ഊമ ആന്നോ?'
"ഒന്ന് മിണ്ടാതിരി ചേച്ചി."
`Hey...I'm Jack`
'ഹലോണ്‍...അയാം സൂസി. ഞാന്‍ ഇവിടെ മിഷന്‍ ഹോസ്പിറ്റലില്‍ നേഴ്സാ'
`Susie! nice name...it reminds me of sushi.`

'അതെന്നതാടാ?'
"അത് ഒരു തരം മീന്‍ കൂട്ടാനാ"
'അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...പണ്ട് എന്‍റെ അപ്പനും അമ്മയ്ക്കും എനിക്ക് ഒരു മീനിന്‍റെ പേര് ഇടണം എന്നായിരുന്നു ആഗ്രഹം - തിലോത്തമ എന്ന്.'
"അയ്യോ തിലോത്തമ മീനല്ല...തിലോപിയ അല്ലേ മീന്‍?"
'ആ ഏതായാലും കണക്കാ...പക്ഷെ അപ്പന്‍റെ അപ്പന്‍ സമ്മതിച്ചില്ല. അതോണ്ട് എനിക്ക് അമ്മച്ചീടെ പേര് തന്നെ കിട്ടി - സൂസമ്മ എന്ന്.'
"ചാള മേരി എന്ന് പേരിടാത്തത്‌ ഭാഗ്യം."
'ഒന്ന് പോടാ ചെക്കാ'

അപ്പോഴേക്കും തങ്കച്ചന്‍ പള്ളിക്കകത്ത്‌ ഏതാണ്ടൊക്കെ അടുക്കിപ്പെറുക്കി വെച്ചിട്ട് തിരിച്ചെത്തി.
'എല്ലാരും പതുക്കെ അകതോട്ടു കയറിയാട്ടെ. സമയം ആവാറായി. നീ ഇവിടെ നില്ല്...ഒരു കാര്യമുണ്ട്.'
"സോ സീ യു ലേറ്റര്‍ ജാക്ക്"

`Cool...see ya dude...peace out thankasha.`

'ഓ എന്നാ പീസ്‌...വയസ്സായി വായില്‍ പല്ല് വന്നു. ഇനി ഇപ്പൊ പീസിനെ കണ്ടാല്‍ എന്ത് ഇല്ലേല്‍ എന്ത്' - തങ്കച്ചന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
സൂസി ചേച്ചി 'പള്ളി കഴിഞ്ഞു വീടിലേക്ക്‌ വാ..കാണിച്ചു തരാം' എന്നാ മട്ടിലൊരു നോട്ടം കൊടുത്തേച്ച് അകത്തേക്ക് പോയി.
"അല്ല അച്ചായാ, വായില്‍ പല്ല് പണ്ടേ ഉള്ളതല്ലേ? മൂക്കില്‍ പല്ല് വന്നു എന്നല്ലേ പ്രയോഗം?"
'നീ ആരാടാ ഉസ്കൂള്‍ മാഷോ, ഞാന്‍ പറയുന്നതില്‍ എല്ലാം കുറ്റം കണ്ടു പിടിക്കാന്‍? കുറച്ചു നേരം ആയി ക്ഷമിക്കുന്നു. ഇന്നലെ തൊട്ടു ഞാന്‍ നിന്നെ നോട്ടം ഇട്ടു വെച്ചേക്കുവാ. വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലയില്‍ കയറി ഇരുന്ന് മുടി വെട്ടി കളിക്ക്യാ നീ?'
"അയ്യോ അച്ചായന്‍ ചൂടാവാതെ..ഞാന്‍ ഒരു തമാശ..."
'അവന്‍റെ ഒരു തമാശ'

അച്ചായന്‍ പോക്കെറ്റില്‍ നിന്നും ഒരു കണ്ണട എടുത്ത് വെച്ച് ഡയറിയില്‍ എന്താണ്ട് തപ്പാന്‍ തുടങ്ങി.
"അല്ല ഈ കണ്ണട ഒക്കെ എപ്പോ വെച്ചു?"
'പ്രായമായി വരുവല്ലേടാ...കണ്ണ് തീരെ പിടിക്കുന്നില്ല'
"ഇത് ഏതാ ? ഷോര്‍ട്ട് സൈറ്റ് ആണോ? അതോ കേട്ടെഴുത്താണോ?"

അച്ചായന്‍ ഒന്ന് തുറിച്ചു നോക്കി..എന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.
'നീ മലയാളം ഭാഷയെ ഇങ്ങനെ പച്ചക്ക് ബാലസംഗമം ചെയ്യരുത്. കേട്ടെഴുത്ത് എന്ന് വെച്ചാല്‍ ഡിറ്റേഷന്‍...കണ്ണിന്‍റെ അസുഖം വെള്ളെഴുത്ത്.'
"അല്ല അതാ ഞാനും ഉദ്ദേശിച്ചേ...സ്പീഡില്‍ പറഞ്ഞപ്പോ മാറിപ്പോയതാ"
'നീ ഒക്കെ മറ്റേ CBSE സിലബസ് ആയിരിക്കും. അതാ നിന്‍റെ ഒക്കെ മലയാളത്തിനു വൃത്തവും വൃത്തിയും ഒന്നും ഇല്ലാത്തത്. നീ എന്‍റെ ശാന്തയെ കയറി പിടിച്ചപ്പോഴേ...'
"അച്ചായന്‍ വൃത്തികെട് പറയരുത്"
'ഹാ അതല്ല നീ എന്‍റെ ശാന്ത ക്ലോസില്‍ കയറി പിടിച്ചപ്പോ മുതല്‍ ഞാന്‍ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു. ഇപ്പൊ ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌ യുഗമല്ലേ. കൊടുക്കുന്ന പണി അപ്പപ്പോ തിരിച്ചു കിട്ടും മോനെ.'
"അത് പിന്നെ ഒരു ദിവസം ഒരബദ്ധം ഒക്കെ ഏത് പോലീസുകാരനും പറ്റും"
'നിന്‍റെ അപ്പന്‍...'
"പോലീസില്‍ ആയിരുന്നോ എന്നല്ലേ? ആ വക 1980s തമാശ ഒക്കെ അങ്ങ് കൈയ്യില്‍ വെച്ചാ മതി കേട്ടോ"
'ഇപ്പോഴത്തെ പിള്ളേരെടെ ഒരു കാര്യം..എല്ലാം അങ്ങ് അറിയാം.'
"അതിരിക്കട്ടെ, പള്ളി കഴിഞ്ഞു കടി വല്ലോം ഉണ്ടോ അച്ചായാ? "
'വീട്ടിലേക്കു വാ...ടോമി തരും കടി'
"എന്തുവാ അച്ചായാ...ഞാന്‍ സീരിയസ് ആയി ചോദിച്ചതാ. വിശന്നിട്ടു കണ്ണ് കാണാന്‍ മേല. കാക്കയുടെ ജനറല്‍ സെക്രട്ടറി ഒക്കെയല്ലേ? ചായയും പരിപ്പുവടയും എങ്കിലും അറേഞ്ച് ചെയ്തൂടെ?"
'പിന്നെ CPM ജില്ലാ കമ്മിറ്റി യോഗം അല്ലേ ഇത്. അപ്പുറത്ത് പിള്ളേര്‍ മിച്ചറോ മറ്റോ കഴിച്ചോണ്ടിരിക്കുന്നത് കണ്ടായിരുന്നു...നീ വേണേല്‍ അവരോടു ചെന്ന് ചോദിക്ക്.'
"പിന്നേ എന്നിട്ട് വേണം പിള്ളേരെടെ വായില്‍ ഇരിക്കുന്ന ഇംഗ്ലീഷ് ഞാന്‍ കേള്‍ക്കാന്‍."

അപ്പോഴേക്കും അച്ഛന്‍ പുറത്തേക്കു വന്നു.
`ഇനി പത്ത് മിനിറ്റ് മാത്രമേ ഒള്ളു...എല്ലാം റെഡി അല്ലേ? ഞാന്‍ ഒന്നാം പാഠം വായിക്കാന്‍ ചെറിയാച്ചനെ ഏല്‍പ്പിച്ചു.`
'അയ്യേ ചെറിയാച്ചനോ?...അങ്ങേര് മാക്കാന്‍റെ ആളാ അച്ചോ'...തങ്കച്ചന്‍ ആകെ പരിഭ്രാന്തനായി.
`മാക്കാനോ?`
'അതെ നമ്മുടെ എതിര്‍ ഗ്രൂപ്പാ...മലയാളി അസോസിയേഷന്‍ ഓഫ് കാന്‍സാസ് (MA-A-KAN)'
`അപ്പോ നിങ്ങടെ ഗ്രൂപ്പിന്‍റെ പേരെന്നതാ?`
'കാക്ക - കേരള അസോസിയേഷന്‍ ഓഫ് കാന്‍സാസ് (K-A-KA).'
`എന്നാന്ന് വെച്ചാ നിങ്ങള് തീരുമാനിക്ക്...ഞാന്‍ പോയി അപ്പോം വീഞ്ഞും ഒക്കെ എടുത്ത് വെക്കട്ടെ.` - അച്ഛന്റെ വാക്കുകളില്‍ ഒരു നീരസം പ്രകടമായിരുന്നു.
അച്ഛന്‍ അകത്തേക്ക് തിരിച്ചു പോയാപ്പോള്‍, തങ്കച്ചന്‍ എന്നെ ഒന്ന്‍ അടിമുടി നോക്കി.
'എടാ നിനക്ക് മലയാളം ഒക്കെ നല്ലോണം അറിയാമോ?'
"കൊള്ളാം നല്ല ചോദ്യം...എനിക്ക് ഒരു മലയാളം ബ്ലോഗ്‌ ഒക്കെ ഉണ്ട്."
'ആഹാ മിടുക്കന്‍ ആണല്ലോ!'
"ഓ അങ്ങനെ ഒന്നുമില്ല".
അത് പറഞ്ഞപ്പോള്‍ എന്‍റെ മുഖത്ത് ഒരു എളിമ കലര്‍ന്ന നാണം (പ്രിത്വിരാജിന്‍റെ മുഖത്ത് വരുന്ന ഒരു തരം എക്സ്പ്രഷന്‍)

'എന്‍റെ ചെറുക്കനും ഒണ്ട് ഈ പറഞ്ഞ സുനാപ്പി. ഗോള്‍ഡ്‌ സ്പോട്ട് എന്നോ മറ്റോ ആണ് സൈറ്റിന്‍റെ പേര്.'

"ബ്ലോഗ്‌ സ്പോട്ട് ബ്ലോഗ്‌ സ്പോട്ട്"
'അതന്നെ...ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് നീ തന്നെ വായിച്ചാ മതി ഒന്നാം പാഠം.'
"അമ്മേ ഞാനോ?"
'ഉം എന്താ കുഴപ്പം?'
"അല്ല എനിക്കീ മലയാളം അത്ര..."
'ബ്ലോഗില്‍ എഴുതും എന്നൊക്കെ 10 സെക്കണ്ട് മുന്നേ പറഞ്ഞതോ?'
"അല്ല എഴുതാന്‍ കുഴപ്പമില്ല...വായിക്കാന്‍ ആണ് പ്രശ്നം. ഈ പഴയ ലിപിയിലെ കൂട്ടക്ഷരം ഒന്നും അത്ര തിട്ടമില്ല...അതോണ്ടാ. അല്ലേല്‍ ഞാന്‍ ഓടി കയറി വായിക്കത്തില്ല്യോ ?"
'എന്‍റെ കൈയ്യില്‍ നല്ല മണി മണി പോലത്തെ പുതിയ ലിപിയില്‍ ഉള്ള ബൈബിള്‍ ഉണ്ട്. ഇത്തവണ നാട്ടില്‍ കണ്‍വെന്ഷന് പോയപ്പോ മേടിച്ചതാ...നീ അതെടുത്ത് വായിച്ചോ.'
വായിക്കണ്ട പാഠഭാഗം - "സദൃശ്യവാക്ക്യങ്ങള്‍, അധ്യായം 30" എന്നും പറഞ്ഞു എന്‍റെ കൈയ്യില്‍ ബൈബിള്‍ തന്നിട്ട് തങ്കച്ചന്‍ പള്ളിക്ക് അകത്തേക്ക് പോയി.

സണ്‍‌ഡേ സ്കൂളില്‍ പോവണ്ട നേരത്ത് TV യില്‍ ചന്ദ്രകാന്ത കണ്ടു നടന്ന എനിക്കൊണ്ടോ സദൃശ്യവാക്ക്യങ്ങള്‍ എവിടെ ആണെന്ന് അറിയുന്നു.
തപ്പാവുന്നിടത്തോളം തപ്പി...കിട്ടീല്ല. ആരോടേലും ചോദിക്കാന്‍ പറ്റുവോ? മാനം പോവത്തില്ലേ?
ഞാന്‍ പതുക്കെ ജനലില്‍ കൂടി ആംഗ്യം കാട്ടി തങ്കച്ചനെ വിളിച്ചു.
'എന്നതാടാ? '
"അച്ചായന് ഈ ഉല്‍പ്പത്തി പുസ്തകത്തെ കുറിച്ച് എന്താ അഭിപ്രായം?"
'അതെന്നാ അങ്ങനെ ചോദിക്കാന്‍? ഉല്‍പ്പത്തിക്കു ഇപ്പൊ എന്നാ പറ്റി?'
"അല്ല ഈ സദൃശ്യവാക്ക്യങ്ങള്‍ തന്നെ വേണമെന്നുണ്ടോ? ഞാന്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നും എന്തേലും വായിച്ചാലോ?"
'ഞാന്‍ കുറിച്ച് തന്ന ഭാഗത്തിന് എന്നാ ഒരു കുഴപ്പം?'
"അല്ല കുഴപ്പമൊന്നും ഉണ്ടായിട്ടല്ല"
'അപ്പോ പിന്നേ അത് മതി'

അവസാനം ഗതി കെട്ട്, പാര്‍ക്കിംഗ് ലോട്ടിലേക്ക് ഇറങ്ങി "ഫോണ്‍ എ ഫ്രെണ്ട്" ലൈഫ് ലൈന്‍ ഉപയോഗിച്ച്, ഫ്രെണ്ടിനെ കൊണ്ട് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യിപ്പിച്ചു സംഭവം കണ്ടു പിടിച്ചു. അപ്പോഴേക്കും പാര്‍ക്കിംഗ് ലോട്ടില്‍ എന്താണ്ട് കശപിശ. നോക്കിയപ്പോ തങ്കച്ചന്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടി വരുന്നു. ഇയാളെന്നാ സര്‍വ വ്യാപി ആണോ? കുറച്ചു മുന്നേ അല്ലേ പള്ളിക്ക് അകത്തേക്ക് ഓടി പോയത്!

'എടാ ഒരു കൊറോള തെക്ക് വടക്ക് പാര്‍ക്ക്‌ ചെയ്തേക്കുന്ന കാരണം വേറെ കാറുകള്‍ക്കൊന്നും കടന്നു വരാന്‍ മേല...നീ ചെന്ന് ഒന്ന് അനൌണ്‍സ് ചെയ്തേ അതൊന്നു മാറ്റി ഇടാന്‍'

"അല്ല ഞാന്‍ തന്നെ അനൌണ്‍സ് ചെയ്യണോ?"
'ഒന്ന് ചെല്ല്..സമയം ഇല്ല.'

ഞാന്‍ പള്ളിയുടെ അകത്തു കയറി, മൈക്ക് എടുത്ത്, സകല ധൈര്യവും സംഭരിച്ചു ടൊയോട്ട രാഗത്തില്‍ ഒരലക്കലക്കി - "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്..പറമ്പിന്‍റെ വടക്ക് ഭാഗത്ത്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കൊറോള കാര്‍ ഉടന്‍ തന്നെ മാറ്റി പാര്‍ക്ക്‌ ചെയ്യണ്ടതാണ്. കൊറോള കാറിന്‍റെ ഉടമസ്ഥന്‍ ദയവായി എന്‍റെ കൂടെ ഒന്ന് പുറത്തേക്കു വരേണ്ടതാണ് ".

ഞാന്‍ അത് പറഞ്ഞു തീരണ്ട താമസം, ഒരു പത്തമ്പത് പേര് എഴുന്നേറ്റ് നിന്നു. അല്ലേലും കൊറോള കാറിന്‍റെ ഉടമസ്ഥന്‍ ആരാന്ന് ചോദിച്ചാല്‍ ഇന്ത്യക്കാര്‍ മുഴുവന്‍ എഴുന്നേറ്റില്ലെന്കിലെ ഒള്ളു അത്ഭുതം. അവസാനം ആളെ വിട്ടു ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ ഒക്കെ കണ്ടു പിടിച്ചു കൊടുത്തപ്പോ, എഴുന്നേറ്റ് നിന്ന ഉടമസ്ഥന്മാരുടെ എണ്ണം ഒന്നായ് കുറഞ്ഞു. എല്ലാം ഒന്ന് ഒതുങ്ങിയപ്പോള്‍ ഞാന്‍ മൈക്ക് അച്ഛന് കൈ മാറി. മൈക്ക് മേടിക്കുമ്പോ അച്ഛന്‍ എന്‍റെ ചെവിയില്‍ പതുക്കെ ചോദിച്ചു - `നല്ല ഉഗ്രന്‍ അനൌണ്‍സ്മെന്‍റ്...പണ്ട് ഉത്സവപ്പറമ്പിലോ ബസ്‌ സ്റ്റാന്ടിലോ മറ്റോ ആയിരുന്നോ?`
ഞാന്‍ ഒരു വളിച്ച ചിരിയോടെ 'ഭക്ത ജനങ്ങളുടെ' കൂടെ ഭക്ത കുചേലയായി പോയിരുന്നു.

എന്‍റെ പാഠം വായന തരക്കേടില്ലാതെ പോയി. തങ്കച്ചന്‍ കണ്ണിറുക്കി കാണിച്ച് സിഗ്നല്‍ തന്നോണ്ട്‌ എപ്പോ വായിക്കണം എന്നൊന്നും കണ്‍ഫ്യൂഷന്‍ ഉണ്ടായില്ല. പിന്നെ അച്ഛന്‍റെ പ്രസംഗം തുടങ്ങിയതും എല്ലാ അച്ചായന്മാരും സ്വിച്ച് ഇട്ട പോലെ ഉറങ്ങാന്‍ തുടങ്ങി. അത് നാട്ടീന്നേ കിട്ടുന്ന ഒരു ശീലമാണ്. എത്ര കുഴലില്‍ ഇട്ടാലും നേരെ ആവാന്‍ പോണില്ല. രണ്ടു മണിയോടെ പള്ളി കഴിഞ്ഞു, സഭ പിരിച്ചു വിട്ടു. പതുക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി. അച്ഛനോട് ഒരു ബൈബൈ പറയാം എന്നോര്‍ത്ത് ഞാന്‍ അച്ഛന്‍റെ അടുത്തേക്ക് ചെന്നു.
"അച്ചോ, കണ്ടതില്‍ വളരെ സന്തോഷം. അച്ഛന്‍റെ നമ്പര്‍ ഒന്ന് തരണേ. ഡാലസില്‍ എപ്പോഴേലും വരാന്‍ ഒക്കുവാണേല്‍ വിളിക്കാം."
`അതിനെന്താ...മോന്‍ സോഷിയല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റ്സില്‍ ഒക്കെ ആക്റ്റീവ് ആണോ?`
"പിന്നെ...അച്ഛനും ഉണ്ടോ ഓര്‍ക്കുട്ടില്‍ ഒക്കെ?"
`ഓര്‍കുട്ടോ? അതൊക്കെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എഴുതി എടുത്തില്ലേ...look me up on facebook man!`
"അച്ഛന് ഈ പ്രായത്തിലും എന്തൊരു ചുറുചുറുക്കാ?"
`ഹഹ പ്രായം ഒക്കെ നമ്മുടെ മനസ്സിലല്ലേ മോനെ...പിന്നെ എന്തുണ്ട് വിശേഷം? ഇവിടം ഒക്കെ ഇഷ്ടപ്പെട്ടോ?`
"കുഴപ്പമില്ല അച്ചോ...തട്ടിയും മുട്ടിയും ജീവിച്ചു പോണു."
`തട്ടിയും മുട്ടിയും തീര്‍ക്കാന്‍ ഉള്ളതാണോ ജീവിതം? നിങ്ങള്‍ ഒക്കെ ചെറുപ്പമല്ലേ...അങ്ങോട്ട്‌ അടിച്ചു പൊളിക്കണം ജീവിതം. ഓരോ നിമിഷവും ആഘോഷിക്കൂ..ഭൂമിയില്‍ നമുക്ക് വിധിച്ചിട്ടുള്ളത് അറുപതോ എഴുപതോ കൊല്ലം. ഏറിയാല്‍ എണ്‍പത്. ഇക്കാലയളവില്‍ എല്ലാവര്‍ക്കും ബില്‍ ഗേറ്റ്സൊ, സച്ചിന്‍ തെണ്ടുല്‍ക്കറോ , A R രഹ്മാനോ ആവാന്‍ പറ്റണം എന്നില്ല.`

`കേട്ടിട്ടില്ലേ?

If you can't be a pine on the top of a hill
Be a scrub in the valley, but be the best little scrub on the side of the hill
If you can't be a highway, then just be a trail.
If you can't be the sun, be a star.
It isn't by size that you win or you fail.
Be the best of whatever you are.


ഇത് മനസ്സില്‍ ഓര്‍ത്താ മതി...നന്നായി വരട്ടെ. പിന്നെ വൈകിട്ട് സമയം ഒണ്ടേല്‍ തങ്കച്ചന്‍റെ വീട്ടിലോട്ടു ഇറങ്ങ്. പള്ളി കമ്മിറ്റി ഒന്ന് കൂടുന്നുണ്ട്.`

"ഞാന്‍ ശ്രമിക്കാം അച്ചോ. അപ്പോ ഞാന്‍ വരട്ടെ."

"തങ്കച്ചോ, ഞാന്‍ ഇറങ്ങുവാ കേട്ടോ"
'എടാ വൈകിട്ടെന്താ പരിപാടി?'
"ഓ ഞാന്‍ കുടി ഒക്കെ നിര്‍ത്തി"
'ഹാ അതല്ലന്നു...ഫ്രീ ആണോ?'
ആ മട്ടും ഭാവവും കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, ഇത് എന്നെ സൂത്രത്തില്‍ പള്ളി കമ്മിറ്റിയില്‍ ചേര്‍ക്കാന്‍ ഉള്ള അടവ് ആണെന്ന്. ഞാന്‍ ആരാ മോന്‍.
"അയ്യോ ഇല്ലല്ലോ അച്ചായാ...വൈകിട്ട് വേറെ ഒരു പരിപാടി ഇട്ടു പോയല്ലോ."
'ആന്നോ..മാറ്റി വെക്കാന്‍ വല്ലോം പറ്റുന്നതാണോ?'
"ഇല്ലച്ചായോ...വേറെ 2-3 പേരോട് ഓള്‍റെഡി പറഞ്ഞു പോയി"
'ആ എന്നാ പിന്നൊരിക്കല്‍ ആട്ടെ. കൊച്ചിന്‍റെ ബെര്‍ത്ത്‌ഡേ സെലബ്രേഷന്‍ ഇന്ന് വൈകിട്ടാ. ഡിന്നറിന് ക്ഷണിക്കാന്‍ ആയിരുന്നു. ഗ്രാന്‍ഡ്‌ ആയിട്ടൊന്നും ഇല്ല...കുറച്ചു ലൈറ്റ് ആയിട്ട് കോഴി ബിരിയാണിയും, പന്നി ഒലത്തിയതും, ബീഫ് റോസ്റ്റും ഒക്കെയാ.'
"അമ്മേ!"
'എന്നാ പറ്റി?'
"അല്ല പള്ളി കമ്മിറ്റി വൈകിട്ട് കൂടുന്നുന്ടെന്നു അച്ഛന്‍ പറഞ്ഞതോ?"
'ഓ അത് നമ്മുടെ ആള്‍ക്കാരെല്ലാം ഡിന്നറിന് വരുമല്ലോ എന്തായാലും. അപ്പോ ചുമ്മാ ഒരു 5 മിനിറ്റ് നേരം കമ്മിറ്റിയും കൂടും അത്രേ ഒള്ളു.'
"അല്ല ഞാന്‍ വേണേല്‍ എന്‍റെ പരിപാടി മാറ്റി വെക്കാന്‍ നോക്കാം."
'ഓ അതൊന്നും വേണ്ടന്നെ. നിനക്ക് വരാന്‍ ഒക്കുവായിരുന്നേല്‍ ഒത്തിരി നന്നായിരുന്നു..പക്ഷെ പ്ലാന്‍ ഒന്നും മാറ്റി വെക്കേണ്ട'
"അല്ല ഞാന്‍ വേണേല്‍..."
'സാരമില്ലന്നേ...നീ പിന്നീടൊരു ദിവസം വന്നാ മതി'
"എന്നാ പിന്നെ വേറെ ഒരു ദിവസം മതി എന്നാ പറയുന്നത് അല്ലെ...അപ്പോ ഞാന്‍ വരട്ടെ"
'എങ്ങോട്ട്?'
"അയ്യോ ഞാന്‍ പൊക്കോട്ടെ എന്ന്..സൂസി ചേച്ചിയോടും പറഞ്ഞേക്ക്"
'ആയിക്കോട്ടെ'

ഓലത്തപ്പെടാന്‍ പോവുന്ന പന്നിക്കുട്ടിയുടെ പോലെ തകര്‍ന്ന മനസ്സുമായി ഞാന്‍ ഇളിഭ്യനായി, വിഷണ്ണനായി ജാക്കിനോടൊപ്പം മന്ദം മന്ദം
നടന്നകന്നു. മലമുകളില്‍ ഉള്ള കോഴി ബിരിയാണി കിട്ടിയില്ലെങ്കില്‍, മലഞ്ചെരുവില്‍ ഉള്ള സമൂസ തിന്നു സന്തോഷിക്കുക എന്നാണല്ലോ കവി പാടിയത്. അപ്പൊ പിന്നെ അങ്ങനെ ആയിക്കോട്ടെ.

(ശുഭം)