Tuesday, August 10, 2010

നമ്പര്‍ 20 മദ്രാസ്‌ മെയില്‍

അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്ര ഒത്തു വന്നു - മദ്രാസിലേക്ക്. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഞാന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ കാലു കുത്തുന്നത്. വെളുപ്പിന് അഞ്ചരക്ക് ഉള്ള വണ്ടിയിലാ പോവേണ്ടത്. വേണാട് വിട്ടു പോയിക്കഴിഞ്ഞു, പരശുരാമിന് ഇനിയും കിടക്കുന്നു ഒത്തിരി സമയം. അത് കൊണ്ട് തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ പാതി മയക്കത്തിലാണ്. "ചായ ചായ ചായ, പഴംപൊരി" വിളികള്‍ ഒന്നും കേള്‍ക്കാനേ ഇല്ല. ഇന്ത്യന്‍ റയില്‍വേയുടെ ഐറ്റം നമ്പര്‍ ആയ 'യാത്രിയാന്‍ കൃപയാ ധ്യാന്‍ ദീജിയേ' യും കേള്‍ക്കാനില്ല. ഒന്നാം പ്ളാറ്റ്ഫോറത്തില്‍ നിര്‍ത്തി ഇട്ടിരുന്ന കോര്‍ബ എക്സ്പ്രസ്സിലേക്ക് ഞാന്‍ ഉറക്കച്ചുവയില്‍ വലിഞ്ഞു കയറി. ഹോ 18 മണികൂര്‍ യാത്ര എങ്ങനെ തള്ളി നീക്കുമോ ആവോ!. പണ്ട് ടീമ്സുമായി കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നപ്പോള്‍ 60 മണികൂര്‍ ഒക്കെ 6 മിനിറ്റ് പോലെ അല്ലെ പോയിരുന്നത്....ഹാ അത് അന്ത കാലം. ഇതിപ്പോ വയസ്സായില്ലേ!

കമ്പാര്‍ട്ട്മെന്റില്‍ കയറിയതും, 4 പാറ്റകളും ഒരു ചുണ്ടെലിയും എന്റെ കാല്‍ക്കല്‍ വന്നു പ്രണാമം അര്‍പ്പിച്ചു. ഹാ!..യാത്രക്കാരും, മൃഗങ്ങളും, കീടങ്ങളും, പിച്ചക്കാരും എല്ലാം ഒരു കുടുംബം എന്ന പോലെ സന്തോഷിച്ചു, അര്‍മാദിച്ചു, സംതൃപ്തിയോടെ കഴിയുന്ന സ്വപ്ന സുന്ദര ഫൂമി - ഇന്ത്യന്‍ റെയില്‍വേ. പെട്ടി വെച്ചതിനു ശേഷം ഞാന്‍ ബെര്‍ത്ത്‌ ഒന്ന് പരിശോധിച്ചു. മൂട്ടകള്‍ എല്ലാം അവിടെ തന്നെ ഉണ്ട്...അല്ലേലും അവരെവിടെ പോവാനാ? പാവങ്ങള്‍.

"ഗുഡ് മോര്‍ണിംഗ് . ഏതാ സീറ്റ്‌?"
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മീശക്കാരന്‍ ചേട്ടന്‍ ...കൈയ്യില്‍ ഒരു മഗ്ഗും തോര്‍ത്തും ഉണ്ട്..പല്ല് തേപ്പ് ഒക്കെ കഴിഞ്ഞു ഉള്ള വരവാണെന്ന് തോന്നുന്നു.
ഞാന്‍ : നമസ്കാരം..ഞാന്‍ 21 -ഇലാ.
മീശ : അത് ശരി...എന്റേത് 22 ആണ് . മദ്രാസിലോട്ടു ആന്നോ?
ഞാന്‍ : അതെ
മീശ : ഞാനും അങ്ങോട്ടാ...മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാന്‍ ഒരാളായല്ലോ. എനിക്കാണേല്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് വല്ലാത്ത ഒരു വീര്‍പ്പു മുട്ടലാ.
ക്രിസ്ത്യാനിയാ അല്ല്യോ? പാസ്സഞ്ചര്‍ ലിസ്റ്റില്‍ ഞാന്‍ പേര് കണ്ടായിരുന്നു.
ഞാന്‍ : അതെ
മീശ : മലങ്കര ആന്നോ?
ഞാന്‍ : അല്ല മണ്ണന്തലയാ വീട്
മീശ : അതല്ല...മലങ്കര ഓര്‍ത്തഡോക്‍സ്‌ ആണോന്നാ ചോദിച്ചേ
ഞാന്‍ : ഓ സോറി...അല്ല അല്ല
മീശ : പിന്നെ ഏതാ?
ഇയാള്‍ക്കിപ്പോ ഇതൊക്കെ അറിഞ്ഞിട്ടു എന്നാ ഒലത്താനാ എന്ന ഒരു ഭാവത്തോടെ, ഞാന്‍ ചോദ്യം കേട്ടില്ലന്ന് നടിച്ചു.

മീശ : ഓ ഞാന്‍ വെറുതെ ഒരു കുശലം ചോദിച്ചതാ.
ഒരു മിനിറ്റ് പുറത്തേക്കു നോക്കിയിരുന്ന ശേഷം, ആകാംക്ഷ സഹിക്കാന്‍ വയ്യാതെ പുള്ളിക്കാരന്‍ വീണ്ടും - അപ്പൊ പിന്നെ RC ആയിരിക്കും അല്ല്യോ?
ഞാന്‍ : ഏയ്‌ RAC ഒന്നുമല്ല, സീറ്റ്‌ കണ്‍ഫേംഡ്‌ ആണ്.
മീശ : നിങ്ങടെ സീറ്റിന്റെ വിശേഷം അറിഞ്ഞിട്ടു എനിക്ക് എന്നാ ചെയ്യാനാ? റോമന്‍ കാത്തലിക്ക് ആണോ എന്നാ ചോദിച്ചേ.
ഞാന്‍ : അതും അല്ല...ചേട്ടന്‍ വല്യ പള്ളിക്കാരന്‍ ആണെന്ന് തോന്നുന്നല്ലോ? ചോദ്യങ്ങളില്‍ എല്ലാം ആകെ ഒരു ജാതി-മത മയം? പേര് പറഞ്ഞില്ല?
മീശ : പേര് ടില്‍ഡ...ടില്‍ഡ ജോസ് .
ഞാന്‍ : നല്ല പേര് (ചിരി അടക്കാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു)
മീശ : നിങ്ങള്‍ ഈ പേര് ഇതിനു മുന്നേ കേട്ടിട്ടുണ്ടോ? അപ്പന് വല്യ വാശി ആയിരുന്നു ആര്‍ക്കും ഇല്ലാത്ത പേര് ഇടണമെന്ന്.
ഞാന്‍ : ഇല്ല...ഞാന്‍ മനുഷ്യര്‍ക്കാര്‍ക്കും ഈ പേര് കണ്ടിട്ടില്ല. പിന്നെ കമ്പ്യൂട്ടര്‍ കീ-ബോര്‍ഡിന്‍റെ മുകളിലായിട്ട് ഇടത്തെ മൂലയ്ക്ക് വളഞ്ഞു ഇരിക്കുന്ന കുന്തപ്പനാണ്ടിയുടെ പേരും ഇതല്ലേ?
മീശ : അതൊന്നും എനിക്കറിയാന്‍ മേല...നമുക്ക് കമ്പ്യൂട്ടറും ആയിട്ട് അത്ര ഒരു ഇത് പോര. ഒരല്പം പഴഞ്ചന്‍ ആണെന്ന് കൂട്ടിക്കോ.
ഞാന്‍ : പെന്റിയം ആണോ?
മീശ : കമ്പ്യൂട്ടറിന്റെ കാര്യമല്ല, എന്റെ കാര്യമാടോ പറഞ്ഞത്.
ഞാന്‍ : സോറി. തെറ്റുധരിച്ചു. തറവാടൊക്കെ കോട്ടയത്താണോ?
മീശ : ആന്നേ. അതെങ്ങനെ പിടികിട്ടി? ഞങ്ങള് പാലാക്കാരാ. കുടിയേറ്റ കര്‍ഷകരായിട്ട് അപ്പന്റെ കാലത്ത് ഇങ്ങോട്ട് പോന്നതാ. നിങ്ങള് ഒറിജിനല്‍ തിരോന്തരം ആണോ?
ഞാന്‍ : ഇല്ല ഞങ്ങളും 'മദ്യ'തിരുവിതാംകൂര്‍ ‍-കാരാണ്. അപ്പന്‍ തിരുവനന്തപുരത്ത് ഓണ്‍ -സയിറ്റിനു വന്നതാ...പിന്നെ ഇവിടങ്ങ്‌ കൂടി. ഇപ്പൊ വീടും കുടിയും എല്ലാം ഇവിടെയാ.
മീശ : കുടി ഉണ്ടല്ലേ? കണ്ടപ്പോഴേ തോന്നി..ഏതാ ബ്രാന്‍ഡ്‌?
ഞാന്‍ : വല്യ തമാശക്കാരനാ അല്ലേ?
മീശ : ഓ അങ്ങനെ ഒന്നുമില്ല...ഞാന്‍ പറഞ്ഞില്ല്യോ...എനിക്കിങ്ങനെ എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കണം എപ്പോഴും. ഇല്ലേല്‍ ഒരു വീര്‍പ്പു മുട്ടലാ..യേത്?

ഞാന്‍ : എവിടെയാ ജോലി ചെയ്യുന്നേ?
മീശ : വിശാഖപട്ടണത്ത് ആണ്..ഇത്തവണത്തെ പള്ളിപ്പെരുന്നാള് കൂടാന്‍ വേണ്ടി ലീവ് എടുത്തു വന്നതാ..മറ്റന്നാള്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യണം.
ഞാന്‍ : അപ്പോ ചെന്നൈയില്‍ വണ്ടി മാറി കയറണം അല്ലേ? ചേട്ടായി എന്ത് ജോലിയാ ചെയ്യുന്നേ?
മീശ : ഞാന്‍ പട്ടാളത്തിലാ...
ഞാന്‍ ഒന്ന് ഞെട്ടി
ഞാന്‍ : ഹത് ശരി, കണ്ടാല്‍ പറയത്തില്ലല്ലോ?
(Lt. Col ടില്‍ഡ മോന്‍ ‍...ഹോ! കേക്കുമ്പോ തന്നെ പാക്കിസ്ഥാന്‍കാരുടെ മുട്ട് ഇടിക്കും..നാമം മാത്രം ധാരാളം)
മീശ : ഒരു പട്ടാളക്കാരന് 6 പായ്ക്ക് വയറും മസ്സിലും പുല്ലും ഒന്നും വേണമെന്നില്ല. ഉരുക്കിന്റെ മനസ്സാ ഞങ്ങളുടേത്. 'മെന്റല്‍ സ്ട്രെങ്ങ്ത് ' അതിലാണ് കാര്യം. അതിരിക്കട്ടെ , നിങ്ങള്‍ എവിടെയാ ജോലി ചെയ്യുന്നേ?

ഞാന്‍ : ഞാന്‍ അമേരിക്കയിലാണ് . കുറച്ചു തരികിട എഞ്ചിനീയറിംഗ് ഉം സോഫ്റ്റ്‌വെയര്‍ ഉം ഒക്കെ ആയി ജീവിച്ചു പോവുന്നു.
(ടില്‍ഡ ചേട്ടന്റെ മുഖ ഭാവം പെട്ടന്ന് മാറുന്നു)
മീശ : നിങ്ങള്‍ കാണിച്ചത് മഹാ ചെറ്റത്തരം ആയി പോയി
ഞാന്‍ : അയ്യോ ഞാന്‍ എന്നാ ചെയ്തെന്നാ?
മീശ : നിങ്ങക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ആ ഇറാഖിന്റെ മണ്ടക്ക് കുതിര കയറാന്‍ ?
ഞാന്‍ : അല്ല ഞാന്‍ ...
മീശ : നിങ്ങള്‍ ഒന്നും മിണ്ടണ്ട...നിങ്ങള്‍ അമേരിക്കക്കാര്‍ക്ക് ഒരു വിചാരം ഉണ്ട്...നിങ്ങള്‍ ഏതോ കോപ്പിലെ തേങ്ങയാണെന്ന് ..
ഞാന്‍ : അല്ല ചേട്ടാ ഞാന്‍ യുദ്ധത്തിനു ഒന്നും പോയിട്ടില്ലായിരുന്നു..
മീശ : മിണ്ടരുത്...ഫ്രാന്‍സും ഇംഗ്ലണ്ടും ഒക്കെ മൂട് താങ്ങാന്‍ ഇല്ലായിരുന്നെങ്കില്‍ ഇറാഖുക്കാര്‍ നിങ്ങടെ പരിപ്പ് എടുത്ത് ദാല്‍ മഖിനി വെച്ചേനെ.
(ഇത്തവണ ഞാന്‍ മറുത്തു ഒന്നും മിണ്ടിയില്ല...)

അതിരിക്കട്ടെ..നിങ്ങള്‍ക്ക് വെപ്പണ്‍സിനെ കുറിച്ച് എന്തെങ്കിലും അറിയാമോ?
ഞാന്‍ : വീട്ടില്‍ ചക്കക്കുരു ചെരന്ടാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ കത്തി ഉണ്ട്, പിന്നെ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ച പോയ ഒരു പിച്ചാത്തി, പിന്നെ തേങ്ങ പൊതിക്കാന്‍ ഒരു വാക്കത്തി...ഇത്രയുമൊക്കെ ആണ് എന്റെ വെപ്പണ്‍സ് പരിജ്ഞാനം.
മീശ : യേ സിവിലിയന്‍സ് സബ് ബുദ്ധൂ ലോഗ് ഹേം!
ഞാന്‍ : വല്ലോം പറഞ്ഞോ?
മീശ : സോറി...ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഹിന്ദി അറിയാതെ വരും...പണ്ട് ഞാന്‍ ജമ്മുവില്‍ ആയിരുന്നേ..അവിടുന്ന് കിട്ടിയ ഓരോ ശീലങ്ങള്‍ ആണ് ...മാഫ് കീജിയേ
ഹം ക്യാ ബോല്‍ രഹാ ഥാ? ഓ പിന്നേം സോറി...നമ്മള്‍ എന്തോ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നല്ലോ...ആ കിട്ടി...വെപ്പണ്‍സ് ..
ഞാന്‍ വിശദമായി പറഞ്ഞു തരാം എല്ലാം..

പിന്നീട് അവിടെ നടന്നത് ഒരു ഒന്ന് ഒന്നര കൊല ആയിരുന്നു...ഇങ്ങനെയും ഉണ്ടോ കത്തി...ഇങ്ങേരടെ നാക്ക് മതിയല്ലോ, വേറെ വെപ്പണ്‍ എന്തിനാ. ട്രെയിന്‍ വര്‍ക്കല വിട്ടപ്പോ തുടങ്ങിയ കോച്ചിംഗ് സെന്റര്‍ കായംകുളം ആയപ്പോഴാ ഒന്ന് നിന്നത്...അമിട്ട് മുതല്‍ ഗജേന്ദ്ര ഗുണ്ട് വരെ, മലപ്പുറം കത്തിയും, അമ്പും വില്ലും മുതല്‍ അള്‍ട്ര മോഡേണ്‍ തോക്കുകള്‍ വരെ....ടില്‍ഡ ചേട്ടന്‍ തനിക്കു അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ മസാല ഒക്കെ ചേര്‍ത്ത് "ഇന്‍ 1972, വെന്‍ ഐ വാസ് ഇന്‍ " മട്ടില്‍ അലക്കി വെളുപ്പിച്ചു കൈയ്യില്‍ തന്നു...എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ , സത്യത്തില്‍ ഇങ്ങേരു ഒരു തോക്ക് നേരിട്ട് കണ്ടിട്ടുണ്ടോ എന്നായി എന്റെ സംശയം.

കത്തിയടി സഹിക്കാന്‍ വയ്യാണ്ടായപ്പോ, ഒന്ന് മയങ്ങണം എന്നും പറഞ്ഞ് ഞാന്‍ ബെര്‍ത്തിലേക്ക് വലിഞ്ഞു. ട്രെയിനിന്റെ കുലുക്കത്തിന് ഒത്ത് ആടിയാടി ഒന്ന് മയങ്ങി തുടങ്ങിയതാ...ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആരോ എന്നെ കുലുക്കി വിളിക്കുന്നു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ ദാ നിക്കണ് നമ്മുടെ ടില്‍ഡ ചേട്ടന്‍

ഞാന്‍ : എന്നാ പറ്റി? എന്നാ പറ്റി? വണ്ടി മറിഞ്ഞോ?
മീശ : ഇല്ല ഇല്ല...കരി നാക്ക് വളക്കാതെ..ഞാന്‍ ഇപ്പോഴാ ഓര്‍ത്തേ, ഞാന്‍ ബാലിസ്റ്റിക്ക് മിസ്സൈലിന്റെ കാര്യം പറയാന്‍ വിട്ടു പോയെന്നു...നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാവാന്‍ വേണ്ടി ഞാന്‍ ഈ ടിഷ്യൂ പേപ്പറില്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ ഒക്കെ വിശദമായി വരച്ചിട്ടുണ്ട്. ഒന്ന് നോക്കിക്കേ.

എന്റെ വിധിയെ പഴിചാരിക്കൊണ്ട് ഞാന്‍ മൈ..അല്ല മിസ്സൈല്‍ ഒണ്ടാക്കാന്‍ എഴുന്നേറ്റു. ഒരു മണിക്കൂര്‍ നീണ്ട ബാലിസ്റ്റിക്ക് പീഡനത്തിന് ശേഷം ഞാന്‍ തളര്‍ന്നു, പുറത്തേക്കു നോക്കി ഇരിപ്പായി. ഒരു 20 നിമിഷനേരം ആരും ഒന്നും മിണ്ടിയില്ല. അങ്ങേരുടെ വായ ഒന്ന് അടഞ്ഞപ്പോ തന്നെ എന്തൊരു ആശ്വാസം.

പക്ഷെ എന്റെ സന്തോഷം അധികനേരം നീണ്ടു നിന്നില്ല.

മീശ : ഈ CBE ഏത് station ആണ്? ചാലക്കുടി ആണോ ചങ്ങനാശേരി ആണോ?
ഞാന്‍ : ചാലക്കുടിയിലും ചങ്ങനാശേര്യിലും 'B' എവിടെയാ ചേട്ടാ?
മീശ : അപ്പൊ പിന്നെ ചെന്നൈയിലെ കോയംബേട് ആയിരിക്കും അല്ല്യോ?
ഞാന്‍ : കോയംബേട് ബസ്‌ സ്റ്റാന്റ് അല്ലെ? ട്രെയിന്‍ എന്നാത്തിനാ അവിടെ പോണേ?
മീശ : ആ എന്നിക്കറിയുമോ? അപ്പൊ പിന്നെ ഈ CBE എന്നതാ?
ഞാന്‍ : കോയമ്പത്തൂര്‍ എന്ന് കേട്ടിട്ടുണ്ടോ?
മീശ : ഓ ഓ ഓ ..കോയമ്പത്തൂര്‍..
ഞാന്‍ : അല്ല എന്നാ ചോദിച്ചേ ?
മീശ : അവിടുന്നാ ശ്വേത കേറുന്നത്..
ഞാന്‍ : അതാരാ ശ്വേത?
മീശ : ആ
ഞാന്‍ : പിന്നെ ഇപ്പൊ പറഞ്ഞത് ആരെ പറ്റിയാ?
മീശ : ഓ അത് റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ടതാ..ശ്വേത, F, 22, CBE, സീറ്റ് 24
ഞാന്‍ : ആഹാ ചേട്ടന്‍ ആള് കൊള്ളാമല്ലോ..കാക്കിക്കുള്ളിലും ഒരു കലാ ഹൃദയം ഉണ്ടല്ലേ?
മീശ : ആക്ച്വലി ഞങ്ങള്‍ കാക്കി അല്ല...ഒരു ഗ്രേ നിറം ആണ്...കണ്ടിട്ടില്ലേ..
ഞാന്‍ : അയ്യോ പോന്നു ചേട്ടാ ഞാന്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ...
മീശ : 'കാക്കിക്കുള്ളിലെ കലാ ഹൃദയം' പഴഞ്ചൊല്ല് ആണോ?
ഞാന്‍ : പുല്ല്...വിട്ടു കള ചേട്ടാ

മീശ : ഹെഹെ...30 കഴിഞ്ഞെങ്കിലും ഞാന്‍ ഇപ്പോഴും ഒരു ബാച്ചലര്‍ ആണ് കേട്ടോ...പെണ്ണ് അന്വേഷിക്കുന്നുണ്ട് , പക്ഷെ ഒന്നും ആവുന്നില്ല..നാട്ടില്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ഒന്നുമില്ലന്നെ
ഞാന്‍ : അതെന്നാ...ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ഉള്ള നാട് അല്ലെ കേരളം?
മീശ : അതൊക്കെ ആണ്...പക്ഷെ നല്ല ഫെയര്‍ ആയിട്ടുള്ള കുട്ടികളെ മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ..എല്ലാം കൂടി ഒത്തിണങ്ങി ഫെയര്‍ ആയിട്ട് ഒരു കൊച്ചിനെ കണ്ടു കിട്ടുന്നില്ല...ഇനി കണ്ടു കിട്ടിയാല്‍ തന്നെ സാമ്പത്തികം ഒത്ത് വരണ്ടേ?
ഞാന്‍ : അതെന്നാ ചേട്ടാ..നമ്മളൊക്കെ ഇരു നിറം അല്ലെ?..പിന്നെ പെങ്കൊച്ച് വെളുവെളുത്തു ഇരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ ശരിയാണോ?
മീശ : അത് പിന്നെ നമ്മള്‍ ആണുങ്ങള്‍ക്ക് ഓരോ സങ്കല്പങ്ങള്‍ ഉണ്ടാവത്തില്ല്യോ? എനിക്ക് എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ ഭാര്യ ആവാന്‍ പോവുന്ന പെണ്‍കുട്ടിയെ കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട് .
ഞാന്‍ : അല്ല ഈ സാമ്പത്തികം എന്നുദ്ദേശിച്ചത് സ്ത്രീധനം ആണോ?
മീശ : അങ്ങനെ കൂട്ടിക്കോ
ഞാന്‍ : താങ്കളെ പോലെ വിവരോം വിദ്യാഭാസോം ഉള്ളൊരു ചെറുപ്പക്കാരന്‍ സ്ത്രീധനം വേണമെന്ന് വാശി പിടിക്കുന്നത്‌ ....
മീശ : ഇതൊക്കെ നമ്മുടെ അപ്പന്‍ അപ്പൂപ്പന്മാരുടെ കാലത്ത് തുടങ്ങിയ ഓരോ ആചാരങ്ങള്‍ അല്ല്യോ...ഇതൊന്നും തെറ്റിക്കാന്‍ ഞാന്‍ ആളല്ല.

നിങ്ങടെ കാര്യങ്ങള്‍ ഒന്നും ഞാന്‍ ചോദിച്ചില്ലല്ലോ...നിങ്ങള്‍ക്ക് അമേരിക്കയില്‍ മദാമ്മമാര് ഒക്കെ ആയിരിക്കും അല്ലെ ഗേള്‍ ഫ്രണ്ട്സ് ?
ഞാന്‍ : പിന്നെ...അവിടെ മദാമ്മമാരെല്ലാം കൂടി റോഡിലോട്ടു ഇറങ്ങി 'എന്നെ കെട്ടിക്കോ എന്നെ കെട്ടിക്കോ' എന്നും പറഞ്ഞ് നടക്കുവല്ലേ?
മീശ : വെസ്റ്റേണ്‍ കള്‍ച്ചര്‍ വളരെ മോശം ആണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒട്ടും സദാചാരബോധം ഇല്ലാത്ത കൂട്ടരല്ലേ അവര്?
ഞാന്‍ : നമ്മളെക്കാള്‍ സദാചാരവും ബോധവും ഉണ്ട് അവര്‍ക്ക്. നമ്മക്ക് ഉള്ളത് കപട സദാചാര ബോധം ആണ്. പൊതു മദ്ധ്യേ ആണെന്ന്കില്‍ സെക്സ് എന്ന മൂന്നക്ഷരം നമ്മള്‍ കേട്ടിട്ട് കൂടിയില്ല എന്ന ഭാവമല്ലേ?...എന്നാല്‍ ജനസംഖ്യ 100 കോടിയിലധികവും. അപ്പൊ സംഭവം അറിയാം. പിന്നെ കുറേ പകല്‍ മാന്യന്മാര്‍ ഇരുട്ടിന്റെ മറ വീണാല്‍ സാരി ഉടുത്ത ഒരു മാനിക്വിന്നിനെ പോലും വെറുതെ വിടുകേല.
മീശ : മാണി കുഞ്ഞോ?
ഞാന്‍ : മാണി കുഞ്ഞല്ല.. മാനിക്വിന്‍
മീശ : അതെന്നതാ
ഞാന്‍ : പുല്ല്!
മീശ : പുല്ലോ?
ഞാന്‍ : ഓ ഞാന്‍ സുല്ല് ഇട്ടു എന്ന് പറഞ്ഞതാ. ബൊമ്മ ബൊമ്മ.
മീശ : ഓ ബൊമ്മ. നിങ്ങള് പറയുന്നതും ശരിയാ. എന്തും വേണ്ടി പീഡനങ്ങളും അക്രമങ്ങളും ആണ് ഇപ്പൊ നാട്ടില്‍ സംഭവിക്കുന്നത്‌? പത്രം വായിക്കാന്‍ തന്നെ പേടിയാ.

അതിരിക്കട്ടെ, നിങ്ങള്‍ക്ക് എന്നാ ശമ്പളം കിട്ടും? പ്രായം ഞാന്‍ ചാര്‍ട്ടില്‍ കണ്ടായിരുന്നു. വീട്ടില്‍ ആരൊക്കെ ഉണ്ട്? പെങ്ങളെ കെട്ടിച്ചതാണോ? നിങ്ങള്‍ക്കും കല്യാണ പ്രായം ആയല്ലോ? എന്റെ വകേല് ഒരു അമ്മാച്ചന്റെ അയലോക്കത്ത് ഒരു പെങ്കൊച്ച് ഉണ്ട് ..ലണ്ടനില്‍ നേഴ്സ് ആണ്. മിടുക്കിയാ...ഞാന്‍ ആലോചിക്കട്ടേ? നിങ്ങടെ ഫോണ്‍ നമ്പര്‍ ഒന്ന് തന്നേ..
ഞാന്‍ : മിടുക്കി ആന്നേല്‍ നിങ്ങള്‍ക്ക് അങ്ങ് കെട്ടാന്‍ മേലേ?
മീശ : കൊച്ചിന് എന്റെ മനസ്സില്‍ ഉള്ള ഭാവി വധുവിന്റെ അത്രേം നിറം ഇല്ല..അല്ലേല്‍ ഞാന്‍ ഒരു കൈ നോക്കിയേനെ.

ഞാന്‍ : എന്റെ പൊന്ന് ചേട്ടാ, ട്രെയിനില്‍ ആദ്യമായി കാണുന്ന ഒരാളോട് ഇത്രയും വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കണ്ട കാര്യമുണ്ടോ? പേര്‍സണല്‍ സ്പേസ് എന്നൊരു കോണ്‍സെപ്റ്റ് താങ്കള്‍ കേട്ടിട്ടുണ്ടോ?
മീശ : സ്പേസിന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്‌...ചന്ദ്രനില്‍ വെള്ളം ഉണ്ടെന്നു കണ്ടു പിടിച്ചത് ഞങ്ങളുടെ ചന്ദ്രയാന്‍ ആണ്...അല്ലാതെ നിങ്ങളുടെ അമേരിക്കയല്ല.

ഇങ്ങേരോട് ഇതൊക്കെ പറയാന്‍ പോയ എന്നെ വേണം തല്ലാന്‍ ...ഇപ്പൊ ഞങ്ങടെ ഇന്ത്യ, നിന്റെ അമേരിക്ക ലെവല്‍ എത്തി...ഇനി ജപ്പാനില്‍ ബോംബ്‌ ഇട്ടതു ഞാന്‍ ആണെന്നും പറഞ്ഞ് എന്റെ പള്ളക്ക് കത്തി കേറ്റില്ലന്നു ആര് കണ്ടു...അടങ്ങി ഇരുന്നേക്കാം എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

മീശ : ഞാന്‍ മുന്‍പ് പറഞ്ഞ നേഴ്സ് കൊച്ചിനെ കാര്യം മനസ്സില്‍ വെച്ചേക്കണം കേട്ടോ...കറുമ്പി ആണേലും കൊച്ചു മിടുക്കിയാ കേട്ടോ!
ഞാന്‍ : അതെന്നാ ചേട്ടന്‍ അങ്ങനെ പറഞ്ഞേ? നിറം ഇല്ലാത്തവര്‍ക്ക് ബുദ്ധിയും കുറവായിരിക്കും എന്നാണോ വെയ്പ്പ് ?
racism പോലെ ഉള്ള ഒരു അസുഖമാ ഇതും. കളറിസം എന്ന് പറയും. എന്റെയും താങ്കളുടെയും ഉള്‍പ്പടെ എല്ലാ ഇന്ത്യാക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു രോഗം. അല്ല TV വെച്ചാല്‍ തന്നേ ഫെയര്‍ ആന്‍ഡ്‌ ലവ്ലി, ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്‌സം...ഇതൊക്കെയേ കാണാന്‍ ഒള്ളു...പരസ്യത്തില്‍ ഒക്കെ, അല്പം കറുത്ത് ഇരിക്കുന്നവന്‍ ഇന്റര്‍വ്യൂ എല്ലാം തോറ്റു തുന്നം പാടുന്നു...ക്രീം തേച്ച ഉടന്‍ അവന്‍ പുലി ആവുന്നു...കഷ്ടം ആണ് നമ്മടെ കാര്യം.

മീശ തല കുലുക്കി സമ്മതം മൂളി. കുറച്ചു നേരം വീണ്ടും നിശബ്ദദ. രണ്ടു പേരും പുറത്തെ കാഴ്ചകളില്‍ മുഴുകി ഇരുന്നു.

മീശ : അടുത്ത് station പോട്ട ആണ് ...സ്റ്റോപ്പ്‌ ഉണ്ടോ എന്നറിയത്തില്ല. നിങ്ങള്‍ പോട്ടയില്‍ പോയിട്ടുണ്ടോ?
ഞാന്‍ : ഇല്ല, പക്ഷെ തിരുവനന്തപുരം പേട്ടയില്‍ പോയിട്ടുണ്ട്.
മീശ : നിങ്ങള്‍ ധ്യാനത്തിന് ഒക്കെ പോവാറുണ്ടോ?
ഞാന്‍ : ഇല്ല സിനിമയ്ക്കു പോവാറുണ്ട്
മീശ : നിങ്ങള്‍ ഒട്ടും ദൈവ വിശ്വാസി അല്ല അല്ലെ ?
ഞാന്‍ : ഞാന്‍ തികഞ്ഞ ദൈവവിശ്വാസി ഒക്കെ ആണ് മാഷേ ...മതത്തിലും ജാതിയിലും ആചാരങ്ങളിലും ഒക്കെയാണ് എനിക്ക് വിശ്വാസം ഇല്ലാത്തത്.

മീശ വീണ്ടും തല കുലുക്കി...ഇത്തവണ പക്ഷെ അപ്പ്‌ ഡൌണ്‍ അല്ല...ലെഫ്റ്റ് റൈറ്റ് ആയിരുന്നു...ക്രിസ്ത്യാനികളുടെ പേര് കളയാനായിട്ട് ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും എന്നാ മട്ടില്‍.

വിശപ്പ്‌ സഹിക്കാവുന്നതിലും അപ്പുറത്ത് എത്തിയിരുന്നു അപ്പോഴേക്കും. നട്ടുച്ച ആയി..വെളുപ്പിന് കയറിയതല്ലേ. ഒരു സാധനം കഴിച്ചിട്ടില്ല ഇത് വരെ. അതെങ്ങനെയാ, വായില്‍ വെക്കാന്‍ കൊള്ളാവുന്ന ഒരു വസ്തു പോലും ഈ വഴി ഇത് വരെ കൊണ്ട് വന്നിട്ടില്ല. റെയില്‍വേയുടെ ഓരോ പുത്തന്‍ പരിഷ്കാരങ്ങള്‍ ആണത്രേ...അപ്പോം മുട്ടക്കറിയും പൊറോട്ടയും ഒക്കെ കൊണ്ട് വന്നിരുന്നവരെ ഒക്കെ പിടിച്ചു പുറത്താക്കി..ഇപ്പൊ ഇഡലി വട കൊണ്ട് വരുന്ന ഒരുത്തന്‍ മാത്രം ഒണ്ടു...എന്റെ പട്ടിക്കു വേണം ഇഡലി വട.

അപ്പോഴാണ്‌ ദേവദൂതനെ പോലെ ഒരാള്‍ മദാല്‍ദസ ആയി വന്നത്.
ഞാന്‍ : ചേട്ടാ, ഒരു മദാല്‍ദസ..അല്ല മസാല ദോശ. എന്നാ വില?
50 ഉറുപ്പിക.
ഞാന്‍ : 50 കുലുവയോ? ചേട്ടാ ഒരെണ്ണം മതി എനിക്ക് .
ഒന്നിന്റെ വിലയാടോ പറഞ്ഞത്.
ഞാന്‍ : ഇതെന്നാ പകല്‍ കൊള്ളയാ ചേട്ടാ?
വേണമെങ്കില്‍ മേടിച്ചാല്‍ മതി...ഓരോ എച്ചികള്‍ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍ ആയിട്ട് . 50 ഉറുപ്പിക കൊടുത്തു ഇത് കഴിക്കാന്‍ ഇഷ്ടം പോലെ ആള് വേറെ ഒണ്ട് മനുഷ്യാ. നിങ്ങള് എന്റെ സമയം മെനക്കെടുത്താതെ ഒന്ന് പോയെ.

മീശ : നാട്ടിലെ വിലക്കയറ്റം അതിരൂക്ഷം ആണ് മാഷേ.
ഞാന്‍ : വല്ലപ്പോഴും മാത്രം നാട്ടില്‍ വരുന്നത് കാരണം, എന്റെ മനസ്സില്‍ ഇപ്പോഴും 4-5 വര്‍ഷം മുന്നേ ഉള്ള നിരക്കുകള്‍ ആണ് ചേട്ടാ. ട്രെയിനില്‍ സുഭിക്ഷമായി കഴിക്കാന്‍ 100 രൂപയും ആയി ആണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ 100 രൂപ മൂക്കിപ്പൊടി മേടിക്കാന്‍ പോലും തികയതില്ലല്ലോ.
മീശ : പൊടി വലിക്കും അല്ല്യോ? എനിക്ക് തോന്നി. ഏതാ ബ്രാന്‍ഡ്‌ ? പാന്‍ പരാഗും ഉണ്ടോ?
രൂക്ഷമായ ഒരു നോട്ടത്തിലൂടെ ഞാന്‍ അതിനു മറുപടി കൊടുത്തു. മനുഷ്യന് ഇവിടെ വിശന്നു കണ്ണ് കാണാന്‍ മേലാതെ ഇരിക്കുമ്പോഴാ അങ്ങേരുടെ ഒരു കോമഡി.
മീശ : വിലക്കയറ്റം കാരണം നമ്മള്‍ ചക്രശ്വാസം വലിക്കുവാ, പക്ഷെ ചുറ്റും നോക്കിയാല്‍ എല്ലാരുടെം കയ്യില്‍ പൈസ ഇഷ്ടം പോലെ ഉണ്ട് . റിയല്‍ എസ്റ്റേറ്റ്‌ ഒക്കെ കഴിഞ്ഞ 4-5 കൊല്ലത്തില്‍ പോയ ഒരു പോക്ക് കാണണം. ഓണംകേറാമൂലയില്‍ വരെ സെന്റിന് 5-6 ലക്ഷമാ വില. എത്ര ചോദിച്ചാലും കൊടുക്കാന്‍ ആളുകളും ഒണ്ട്. ഈ പൈസ ഒക്കെ എവിടുന്നു വരുന്നോ ആവോ? കുഴല്‍ പണവും കള്ളനോട്ടുകളും ഒക്കെ ആയിരിക്കണം. അതിര്‍ത്തിയില്‍ പോയി ജീവന്‍ പണയം വെച്ച് നക്കാപ്പിച്ച ശമ്പളം മേടിക്കുന്ന എന്നെ പോലെ ഉള്ളവര്‍ മണ്ടന്മാര്‍ ആവും അവസാനം. ഞാന്‍ ഒക്കെ നാല്‍പ്പതാം വയസ്സ് വരെ ചത്ത്‌ കിടന്നു പണി എടുത്താലും നാട്ടില്‍ തിരിച്ചു വന്നു ഒരു 5 സെന്റ് ഭൂമി മേടിക്കാന്‍ പറ്റും എന്ന പ്രതീക്ഷ ഇല്ല.

ഞാന്‍ : ചേട്ടന്റെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്. നിങ്ങള്‍ പട്ടാളക്കാരോട് എനിക്ക് വളരെ അധികം ബഹുമാനവും ആദരവും ഉണ്ട്. എല്ലാവര്ക്കും അങ്ങനെ തന്നെ ആണ് മാഷേ. നിങ്ങള്‍ പട്ടാളക്കാര്‍ അല്ലെ യഥാര്‍ത്ഥ ഹീറോസ്.
മീശ : ആദരവും കൊണ്ട് കടയില്‍ ചെന്നാല്‍ അരി മേടിക്കാന്‍ പറ്റുവോ സുഹൃത്തേ?ഈ നാട്ടില്‍ ഞങ്ങള്‍ക്ക് പുല്ല് വില ആണ്. ഞങ്ങളുടെ ശവപ്പെട്ടിക്കള്‍ക്ക് വരെ മന്ത്രിമാര്‍ കണക്കു പറഞ്ഞ് കോഴ മേടിക്കും. താങ്ക്ലെസ്സ് ജോബ്‌ എന്നൊക്കെ പറയില്ലേ? അതാണ്‌ ഞങ്ങളുടെ സ്ഥിതി.

ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തി. ഒഴിഞ്ഞു കിടന്ന ഞങ്ങളുടെ ബേയിലേക്ക് ഒരു പ്രായമായ അമ്മാവന്‍ കടന്നു വന്നു . മെലിഞ്ഞു ഉണങ്ങിയ ശരീര പ്രകൃതി. അലക്കി വെളുപ്പിച്ച് നീലം മുക്കി, വടി പോലെ കിടക്കുന്ന ഖാദി ഉടുപ്പും മുണ്ടും ആണ് വേഷം. ഇനി പഴയ വെള്ള രാഷ്ട്രീയ നേതാവും മറ്റോ ആണോ ആവോ?
അമ്മാവന്‍ ഒരു 2 മിനിറ്റ് പരിസരം ഒക്കെ വീക്ഷിച്ചതിന് ശേഷം:
മോനെ ഒരു 5 രൂപ ഉണ്ടോ എടുക്കാന്‍ ? ഒരു ചായ മേടിക്കാനാ. എന്തേലും കഴിച്ചിട്ട് ഒത്തിരി നേരം ആയി.
എനിക്ക് കഷ്ടം തോന്നി. പാവം മനുഷ്യന്‍ ..കോലം കണ്ടാലേ അറിയാം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന്. വിലക്കയറ്റത്തിന്റെ ഒരു ഇര ആവണം.
ഞാന്‍ പഴ്സില്‍ തപ്പിത്തടഞ്ഞു ഒരു 5 രൂപ കോയിന്‍ എടുത്ത് കൊടുത്തു.
അമ്മാവന് ഒത്തിരി സന്തോഷം ആയി. ആ പ്രായമായ മുഖത്തെ സംതൃപ്തി കണ്ടപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു.
2 മിനിറ്റ് കഴിഞ്ഞപ്പോള്‍ മദാല്‍ദസക്കാരന്‍ വീണ്ടും റൌണ്ട്സിനു വന്നു
അമ്മാവന്‍ : ഡേയ് ഒരു മസാല ദോശ എട്
എന്നിട്ട് അമ്മാവന്‍ കീശയില്‍ നിന്നും 45 രൂപ എടുത്ത്, ഞാന്‍ കൊടുത്ത 5 രൂപയും കൂട്ടി കൊടുത്ത് (അയ്യേ ആ അര്‍ഥത്തിലല്ല...അഡിഷന്‍ അഡിഷന്‍ ) ഒരു മദാല്‍ ദസ മേടിച്ചു. എന്നിട്ട് ഒരു ഡയലോഗും..."രാവിലെ 9 മണിക്ക് പുട്ടും കടലേം കഴിച്ചേ പിന്നെ ഒരു വഹ കഴിച്ചിട്ടില്ല. ഇനിയും ലേറ്റ് ആക്കിയാല്‍ ഗ്യാസ് കേറും ..യേത്?"
ഞാന്‍ എന്ത് പറയണമെന്ന് അറിയാതെ, കണ്ണ് തള്ളി ഇരുന്നു പോയി. ഇങ്ങേരു രാഷ്ട്രീയക്കാരന്‍ തന്നെ. ഉറപ്പിച്ചു.

പട്ടാളക്കാരന്‍ ഇതെല്ലാം കണ്ട് ആസ്വദിച്ച്, ഒരു കള്ള ചിരിയോടെ ഇരിക്കുന്നുണ്ട്‌.
അത് കണ്ടിട്ട് എനിക്ക് കലി കയറി. അതിര്‍ത്തിയില്‍ എന്തോരം മിസ്സൈല്‍ അങ്ങോട്ടും ഇങ്ങോട്ടും പോണു..ഇങ്ങേരുടെ തലയില്‍ മാത്രം ഒന്നും വീണില്ലേ?
ദോശ കഴിച്ച്, കയ്യെല്ലാം നക്കി തുടച്ച ശേഷം അമ്മാവന്‍ എഴുന്നേറ്റു പോയി.

മീശ : നിങ്ങള്‍ ഇത് വരെ ഒന്നും കഴിച്ചില്ലല്ലോ?
ഞാന്‍ : എന്നാ ചെയ്യാനാ ചേട്ടാ?...50 രൂപ കൊടുത്ത് ദോശ മേടിച്ചു തിന്നാല്‍ തുടങ്ങിയാല്‍ മൊതലാവുമോ?..അങ്ങ് ചെന്നൈ വരെ എത്താന്‍ ഉള്ളതല്ലേ?
മീശ : അപ്പോള്‍ ഈ പത്രത്തില്‍ കണ്ടത് ശരിയാ അല്ലെ?
ഞാന്‍ : എന്ത്?
മീശ : അമേരിക്ക കുത്തുപാള എടുത്തു ഇരിക്കുവാണെന്ന്...വല്യ എഞ്ചിനീയര്‍ ആണെന്നൊക്കെ പറഞ്ഞിട്ട് നിങ്ങള്ക്ക് ഒരു ദോശ മേടിക്കാന്‍ ഉള്ള കാശ് പോലുമില്ലേ ഇഷ്ടാ?
ഞാന്‍ ഒരു വളിച്ച ചിരിയില്‍ ആ ചോദ്യം അങ്ങ് വിഴുങ്ങി.

മീശ : എന്റെ കൈയ്യില്‍ അമ്മമ്മ പൊതിഞ്ഞു തന്നു വിട്ട നല്ല പാലപ്പവും ചിക്കന്‍ ഫ്രൈയും ഉണ്ട്...നമുക്ക് ഷെയര്‍ ചെയ്യാം.
ഞാന്‍ : അയ്യോ അതൊന്നും വേണ്ട ചേട്ടായി...ചേട്ടായി നല്ലോണം കഴിക്ക്...വിശാഖപട്ടണത്തു തിരിച്ചെത്തിയാല്‍ പിന്നെ വായില്‍ വെക്കാന്‍ കൊള്ളാവുന്നത് ഒന്നും കിട്ടില്ലല്ലോ...
മീശ : അതൊന്നും സാരമില്ല മാഷേ...നിങ്ങള്‍ വിശന്നിരിക്കുമ്പോ ഞാന്‍ എങ്ങനെയാ ഒറ്റയ്ക്ക് കഴിക്കുന്നെ? അല്ലേലും 2-3 ആള്‍ക്കുള്ള ഭക്ഷണമാ അമ്മമ്മ എപ്പോഴും പായ്ക്ക് ചെയ്തു തരുന്നത്. നമുക്ക് ഒരുമിച്ചു കഴിക്കാം.

ഇത്രേം സ്നേഹത്തോടെ ക്ഷണിക്കുമ്പോള്‍ നമ്മള്‍ നിരസിക്കുന്നതു എങ്ങനെയാ? പിന്നെ നല്ല വിശപ്പും ഉണ്ടേ...ഞാന്‍ ഓഫര്‍ സ്വീകരിച്ചു. എനിക്ക് മനസ്സില്‍ ചെറിയ ഒരു കുറ്റബോധം തോന്നി...ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യനെ പറ്റി ആണല്ലോ ഞാന്‍ ഇത്രേം നേരം കുറ്റം പറഞ്ഞ് കൊണ്ടിരുന്നത്...എത്ര ബോറന്മാര് ആണേലും നമ്മള്‍ മലയാളികളുടെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഓരോ കോണില്‍ ഒരു കണിക നന്മ ഒളിച്ചിരിപ്പുണ്ട് അല്ലെ?
പാലപ്പം ഒരു കഷ്ണം മുറിച്ചു ഞാന്‍ ചിക്കന്‍ ഫ്രൈയും കൂട്ടി ഒരു പിടി പിടിപ്പിച്ചു ...ആഹ എന്നാ ടേസ്റ്റ്...ഉഗ്രന്‍ ! എന്റെ മുഖത്ത് ഒരു 70 mm ചിരി താനേ വന്നു ഇരുന്നു.

മീശ : ഞാന്‍ പറയാന്‍ വിട്ടു പോയ ഒരു കാര്യം ഉണ്ട് കേട്ടോ
ഞാന്‍ : അതെന്നാ ചേട്ടാ? ഇനി ബീഫ് ഉലത്തിയതും ഉണ്ടെന്നാണോ? ചേട്ടന്‍ നിര്‍ബന്ധിക്കുകയാനെങ്കില്‍ ...
മീശ : അതൊന്നുമല്ലേ ഹേ! നിങ്ങള്‍ ഈ സ്കഡ് മിസ്സൈല്‍ സ്കഡ് മിസ്സൈല്‍ എന്ന് കേട്ടിട്ടുണ്ടോ?
എന്റെ മുഖത്തെ 70mm ചിരി പെട്ടന്ന് ജോസ് പ്രകാശിനെ കണ്ട സീമയുടെ എക്സ്പ്രഷന് വഴി മാറി.

ഈശ്വരാ...പാലക്കാട് പോലും കഴിഞ്ഞിട്ടില്ല..ഇനിയും കിടക്കുന്നു കൊട്ട കണക്കിന് സ്ടോപ്പുകള്‍ ..ഈ പാലപ്പത്തിന്റെ പേരില്‍ ഇങ്ങേരു എന്നെ ഒറ്റയ്ക്ക് നിര്‍ത്തി ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല നടത്തുമല്ലോ...ഇനി ഇപ്പൊ ഒന്നും ചെയ്യാനും പറ്റില്ല...അപ്പത്തില്‍ ഞാന്‍ വീണു പോയില്ലേ...പ്രലോഭനങ്ങളില്‍ വീഴരുത് എന്ന് മഹാന്മാര്‍ പണ്ടേ പറഞ്ഞത് ചുമ്മാതല്ല ...ഇനി ഇപ്പൊ സഹിക്കുകയെ നിവര്‍ത്തി ഒള്ളു.
മീശ : എന്നതാ ഈ ആലോചിക്കുന്നെ?
ഞാന്‍ : ഏയ്‌ ഒന്നുമില്ല...അതെന്നാ സംഭവം? ചേട്ടന്‍ പറ.
മീശ : തും ടീക്ക് സെ സുന്‍ ലോ...ഈ സ്കഡ് മിസ്സൈല്‍ സ്കഡ് മിസ്സൈല്‍ എന്ന് വെച്ചാല്‍ ...
എന്നെ കളിയാക്കും വണ്ണം എന്ന പോലെ, ഒരു ചൂളവും വിളിച്ചു കൊണ്ട് കോര്‍ബ എക്സ്പ്രസ്സ്‌ പാലക്കാടന്‍ അതിര്‍ത്തി കടന്നു കുതിച്ചു...ചെന്നൈ ഇനിയും 9 മണിക്കൂര്‍ അകലെ.

9 comments:

അനൂപ് said...

എന്താ വരാത്തെ എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു... അങ്ങനെ ഒടുവില്‍ കേരള എക്സ്പ്രസ്സ്‌ വീണ്ടും ഓടി തുടങ്ങി... ഇത്രേം ഇരുന്നു എഴുതിയുണ്ടാക്കിയ ക്ഷമ അപാരം തന്നെ മകാനേ...എനിക്ക് ഇങ്ങനെയുള്ള ആള്‍ക്കാരെ ക്ഷമിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്...സംഭാഷണങ്ങളിലെ നര്‍മം രസിച്ചു...പ്രത്യേകിച്ച് ഇറാഖും ബാലിസ്ടിക്കും ശ്വേതയും...ദീദിയുടെ പുതിയ പ്രതിവാരം പോലെ അങ്ങ് കിതച്ചു കിതച്ചു നില്കാതെ മ്മടെ കേരള എക്സ്പ്രസ്സ്‌ ഒരു ദിവസേന തീവണ്ടി ആക്കിക്കൂടെ സഹോ...

Anonymous said...

വിരിച്ചു!
കൈയില്‍ മഗ്ഗും പിടിച്ച മീശക്കാരന്‍ എന്ന് കണ്ടപ്പോള്‍ ആദ്യം വേറെ ഒരുത്തനെയാ ഓര്മ വന്നത് :)

Unknown said...

അളിയാ കിടിലം!! ചിരിച്ച് മണ്ണു തപ്പി... നമ്മടെ കേരള എക്സ്പ്രെസ്സിലും ഒരു പട്ടാളക്കാരി ചേച്ചിയുമായി ഉണ്‍ടായ സംഭവം ഓര്‍ക്കുന്നോ? :D

"മലങ്കര ആണൊ?" "അല്ല മണ്ണന്തലയാ"... LOL!!

sharing this post... :)

DJ said...

Thank you so much guys :)
ബാലേട്ടാ, ചെന്നൈയില്‍ വരെ വന്നിട്ടും കാണാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. തിരോന്തരം ഫാഗത്തേക്ക് വരുവാണേല്‍ അറിയിക്കണം. ഞാന്‍ ഇവിടെ രണ്ടു മൂന്നു ദിവസം കൂടി ഉണ്ട്.
ജോര്‍ജീ, നീ കാട്ടില്‍ പോയി ആനയേം പുലിയേം ഒക്കെ വെടി വെച്ച കഥ ഒക്കെ ഒരു പോസ്റ്റ്‌ ആക്കി ഇട്. നിന്റെ ഉത്ഖാടന പോസ്റ്റ്‌ ആനെയ കുറിച്ച് ആയിരുന്നല്ലോ എന്തായാലും :)
ചാണ്ടിച്ചായോ, ഇത് വഴി വന്നേന് നന്ദ്രി...വീട്ടില്‍ ഇരുന്നു കുരു പൊട്ടിയപ്പോള്‍ , ബാക്കി ഒള്ളവരുടെയും കൂടി കുരു പൊട്ടിച്ചേക്കാം എന്നോര്‍ത്തു. അയ്യോ! ഞാന്‍ ഓര്‍ക്കുന്നു പട്ടാളത്തോട് നമ്മള്‍ ചൂടാവാന്‍ പോയത്...ആകെ കൂടി 50 കിലോയും ഉണ്ട്, കണ്ടാല്‍ നീര്‍ക്കോലി ഉടുപ്പിട്ട പോലെയും...അങ്ങനെ ഇരുന്ന എന്നെ, അവരു എടുത്തിട്ട് ചാമ്പി പോസ്റ്റര്‍ ആക്കാത്തത് ഫാഗ്യം :D

Ashly said...

നല്ല പോസ്റ്റുകള്‍, എല്ലാം. ശരിയ്ക്ക് ഒര്‍ജിനല്‍ തമാശകള്‍ !!!!

ചില ഇടതു ഒന്ന് വെട്ടി ചുരുക്കിയാല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നുന്നു. ഞാന്‍ ദേ ഫോളോ ചെയാം പോണു.

DJ said...

കപ്പിത്താനെ, താങ്ക്യൂ!! ഇത് മുഴുവന്‍ വായിച്ചോ? സോറി...നീളം ഒത്തിരി കൂടി പോയി...ഇനി ആവര്‍ത്തിക്കില്ല. ലോകനാര്‍ക്കാവിലെ അമ്മയാണെ ഷത്യം ഷത്യം അഷത്യം :)

സൂഫി said...

ഡി.ജെ, നല്ല നര്‍മബോധം... നല്ല ഒഴുക്കുള്ള ഭാഷ.. കഥ തുടരട്ടെ... ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പോസ്റ്റ് നീളമുള്ളതായിരുന്നു എങ്കിലും വായിച്ചു തീർക്കാതെ നിർത്തിയില്ല
രസികൻ ഡയലോഗുകൾ

കോർബ വണ്ടി എന്റെ യാത്രാശകടം ആണ് കേട്ടൊ അതിനെ പറയല്ലെ!!!

അത് ഛത്തീസ്ഗഢിൽ എത്തിക്കഴിഞ്ഞ ശെഷം വരുന്ന ഒരു സ്റ്റോപ്പ് ടിൽഡ ആണ് - അവിടെ നിർത്തില്ല എന്നെ ഉള്ളു.. ആ അണ്ണന്റെ പേർ ആയതു കൊണ്ടായിരിക്കുംഹ ഹ ഹ

DJ said...

Sufi and IndiaHeritage, thank you so much for your patience! Prolsaahanathinu orupaadu nandi :)